ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണങ്ങൾക്കും അനിയന്ത്രിതമായ ചികിത്സാ ചെലവുകൾക്കും തടയിടാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.
വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കാൻ നിർദ്ദേശമുണ്ട്