Trending

ഹരിപ്പാട് ക്രൂര കൊലപാതകത്തിന് പിന്നിൽ 13കാരിയുടെ മുൻവൈരാഗ്യം; സംഘത്തിന് ലഹരി മാഫിയയുമായി ബന്ധം?


ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ അടുത്ത ബന്ധുവായ 13കാരിയെ കുരുക്കിയത് മൊഴിയിലെ വൈരുദ്ധ്യം. കരുവാറ്റ ഒമ്പതാം വാ‌ർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരെയാണ് (65) തിങ്കളാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ തുണി മുറുക്കിയ പാടുണ്ടായിരുന്നു. നഗ്നനായ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ അടുത്ത ബന്ധുവായ ഏട്ടാം ക്ലാസുകാരിയെയും മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണം പെൺകുട്ടിയുടെ സുഹൃത്തുക്കളിലേക്കും എത്തിച്ചത്. ഞായറാഴ്ച മുതൽ ശിവൻകുട്ടിയെ കാണാനില്ലെന്ന് പെൺകുട്ടി നാട്ടുകാരെ ധരിപ്പിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കും 17വയസ് മാത്രമാണ്. കൗമാര സംഘത്തിന്റെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പെൺകുട്ടിക്ക് ശിവൻകുട്ടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് വിവരം.

കൊലപാതക ദൃശ്യമടക്കം പെൺകുട്ടിക്ക് പ്രതികൾ വീഡിയോ കോളിലൂടെ കാണിച്ചുനൽകിയെന്നാണ് പോലീസ് പറയുന്നത്. ഈ വിവരം മറ്റൊരു കൂട്ടുകാരിയോടും പെൺകുട്ടി പറഞ്ഞിരുന്നു. വീട്ടിലെ അലമാരയിൽ ആറു പവൻ സ്വർണം ഉണ്ടായിരുന്നുവെന്ന് ഈ പെൺകുട്ടിക്ക് അറിയാമായിരുന്നു. ഇത് വിറ്റ് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് സംഘം ലക്ഷ്യമിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ട്രെയിനിലാണ് പ്രതികളെത്തിയതും തിരികെ പോയതും. രണ്ടു വർഷത്തോളമായി ഈ കുടുംബം ഇവിടെ താമസിക്കുന്നുണ്ടെങ്കിലും നാട്ടുകാരോട് അമിതമായി സഹകരിക്കാറില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടിയും സുഹൃത്തുക്കളും ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് സംശയമുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ഗർഭിണിയായിരുന്നു. പ്രസവത്തിനായി മകളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാനായി ശിവൻകുട്ടിയുടെ ഭാര്യയും പോയിരുന്നു. ശിവൻകുട്ടിയും ചെറുമകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി സ്ഥലത്തെത്തിയ പ്രതികൾ ടോയ്ലറ്റിന്റെ വെന്റിലേഷൻ വഴിയാണ് വീട്ടിനുള്ളിൽ കയറിയത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ 13കാരി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ശിവൻകുട്ടിയുടെ ശരീരത്തിലും വീട്ടിലും അലമാരയിലും മുളകുപൊടി വാരിവിതറിയിട്ടുണ്ടായിരുന്നു. വീട്ടിലെ അടുക്കളയിൽ നിന്ന് തന്നെയാണ് പ്രതികൾ മുളകുപൊടി എടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post