ബാലുശ്ശേരി: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരെ ആക്രമിക്കുകയും കാറിന്‍റെ ഗ്ലാസ് അടിച്ചു തകർത്തതായും പരാതി. കിനാലൂർ പൂവ്വമ്പായി സ്കൂളിനു സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വട്ടോളി ഭാഗത്ത് നിന്നും കിനാലൂർ എഴുകണ്ടിയിലേക്ക് വരികയായിരുന്ന കാർ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
കാറിൽ പിൻതുടർന്നു വന്ന അഞ്ചംഗ സംഘം പൂവ്വമ്പായിൽ വെച്ച് യാത്രക്കാരെ ആക്രമിക്കുകയും കാറിന്‍റെ മുൻഭാഗത്തെയും സൈഡ് ഭാഗത്തെയും ഗ്ലാസ് അടിച്ചു തകർക്കുകയുമായിരുന്നു. ആക്രമത്തിൽ പരിക്കേറ്റ കാർ യാത്രികരായ ഏഴുകണ്ടി എച്ചിങ്ങാപൊയിൽ മിഥുലാജ് (31), ഏഴുകണ്ടിയിൽ ഫാസിൽ (32) എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കിനാലൂർ ആനക്കുണ്ടുങ്ങൽ സ്വദേശികളായ അഞ്ചംഗ സംഘം ഇരുമ്പ് ദണ്ഡും കല്ലും ഉപയോഗിച്ചാണ് ആക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. ബാലുശ്ശേരി പോലീസിനും പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.