കോഴിക്കോട്: ഇന്നലെ രാത്രിയിൽ ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വെസ്റ്റ്ഹിൽ കോങ്ങാട് സ്വദേശിനി നാലുകൂടി പറമ്പ് സന്ധ്യ (36) യാണ് ഇന്നലെ രാത്രി 8.30 ഓടെ പുഴയിൽ ചാടിയിരുന്നത്. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻതന്നെ ഇയാൾ ഫറോക്ക് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു
തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ഇന്നലെ തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിരുന്നെങ്കിലും, ഇന്നു രാവിലെ മുതൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിങ്കി ബോട്ടുകളും സ്കൂബ ഡൈവിംഗ് ടീമും രംഗത്തിറങ്ങി തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. ഇതിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.
ഇന്നലെ മാത്തറയിലുള്ള ‘ആയുർരത്‌നം’ എന്ന സ്ഥാപനത്തിൽ ജോലിക്ക് പോയതിൽ പിന്നെ യുവതി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് കുടുംബം വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.