ലണ്ടൻ: ലേബർ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ രാജിവച്ചു. രാജി തീരുമാനം ചാൾസ് മൂന്നാമൻ രാജാവിനെ നേരത്തെ അറിയിച്ചിരുന്നതായും പദവിയിലേക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. 2024 പൊതുതിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയാണ് കിയർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാർ അധികാരത്തിലേറിയത്. ബ്രിട്ടന്റെ 58ാം പ്രധാനമന്ത്രിയായിരുന്നു സ്റ്റാമർ.
രാഷ്ട്രീയ സമ്മർദ്ദമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ടത് മുതൽ സ്റ്റാമറുടെ രാജിയ്ക്കായി പാർട്ടിയ്ക്കും മന്ത്രിസഭയ്ക്കും ഉള്ളിൽ പടനീക്കം ശക്തമായിരുന്നു. മേക്കർഫീൽഡ് മണ്ഡലത്തിൽ കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ സ്റ്റാമറുടെ പാർട്ടിയ്ക്കുള്ളിലെ മുഖ്യ എതിരാളിയായ ആൻഡി ബേൺഹം ജയിച്ചതോടെ സമ്മർദ്ദം ഇരട്ടിയായി. ബേൺഹം സ്റ്റാമറെ പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. നൂറിലേറെ എം.പിമാരും സ്റ്റാമറുടെ രാജി ആവശ്യപ്പെട്ടു.
ലേബർ പാർട്ടിക്കുള്ളിലെ ഭിന്നതയും ആഭ്യന്തര പ്രശ്നങ്ങളും രാജിക്ക് കാരണമാണ്. 2024ൽ അന്നത്തെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ നേതൃത്വത്തിലെ കൺസർവേറ്റിവ് പാർട്ടിയെ റെക്കാഡ് ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാമർ അധികാരത്തിലെത്തിയത്.