താമരശ്ശേരി: ജില്ല കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പോലീസ് പിടിയിൽ. പൂനൂർ തച്ചംപൊയിൽ സ്വദേശി കുന്നുംപുറത്ത് സുബൈർ (43) നെയാണ് ഇന്ന് രാവിലെ താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ വെച്ച് പിടികൂടിയത്. ഇയാളിൽ നിന്നും 2.3 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെയാണ് താമരശ്ശേരി പോലീസും ഡാൻസാഫ് സംഘവും ചേർന്നു പ്രതിയെ പിടികൂടിയത്. KL 57 AB 9059 നമ്പർ സ്കൂട്ടറിൽ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കോഴിക്കോട് ജില്ലയിലെ മൊത്താവിതരണക്കാരിൽ നിന്നും എടുത്ത് പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാൾക്കെതിരെ നിരവധി തവണ നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോട് റൂറൽ എസ്പി ഫറാഷ്.ടി ഐപിഎസിൻ്റെ കീഴിലുള്ള താമരശ്ശേരി എസ്ഐ മുഹമ്മദ് ആഷിക് പി.പി, എസ് സിപിഒ ലിനീഷ് പി.കെ, സിപിഒ രമ്യ .കെ, ഡാൻസഫ് അംഗങ്ങളായ രാജീവ് ബാബു, ജയരാജൻ എൻ.എം, ജിനീഷ് പി.പി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.