താമരശ്ശേരി: താമരശ്ശേരിയിൽ സഹപാഠികൾക്ക് വ്യാജമദ്യം എത്തിച്ചു നൽകി പത്താം ക്ലാസുകാരൻ. ബാഗ് പരിശോധിച്ചപ്പോൾ വാട്ടർബോട്ടിലിൽ വെള്ളത്തിന് പകരം നാടൻ ചാരായം. സംഭവവുമായി ബന്ധപ്പെട്ടു രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരി മേഖലയിലെ ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ ബാഗിലെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയത്.
കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മലയോര മേഖലയിൽ നിന്നുള്ള സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നൽകിയതാണ് എന്ന വിവരം ലഭിച്ചത്. പല കുട്ടികൾക്കും ഇത്തരത്തിൽ വാറ്റ് ചാരായം പതിവായി വിദ്യാർത്ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞതോടെ സ്കൂൾ അധികൃതർ വിവരം താമരശ്ശേരി പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ തൻ്റെ രണ്ടാനച്ചൻ നാടൻ വാറ്റുന്നുണ്ടെന്നും, തന്നെ സഹായിക്കാൻ വിളിക്കുന്നതിനാൽ പോവാറുണ്ടെന്ന് വിദ്യാർത്ഥി വ്യക്തമാക്കി.
വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ച താമരശ്ശേരി പോലീസ്, കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻ മലയിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിനു സമീപത്തെ തോട്ടത്തിൽ വെച്ച് 56 കുപ്പിയിലാക്കി സൂക്ഷിച്ച 28 ലിറ്റർ വാറ്റ് ചാരായം കണ്ടെടുത്തു. എന്നാൽ പ്രതിയായ വാറ്റുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.