കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ കാറുകൾ പരസ്പരം ഉരസിയതുമായി ബന്ധപ്പെട്ട് ഇരു കാറിലെയും യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. അടിപിടിയിൽ ഗുരുതരമായി പരിക്കേറ്റ കുന്ദമംഗലം പടനിലം സ്വദേശി കൊലോറകണ്ടി മുബാറക്ക് (36)നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കാറിൽ മുബാറക്ക് ഓടിച്ച കാർ ഉരസിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നാണ് വിവരം.
ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുബാറക്കിൻ്റെ കാറിനെ പിന്തുടർന്നത്തിയ മറ്റേ കാറുകാർ ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപമെത്തി റോഡിൽ മാർഗ്ഗ തടസ്സം സൃഷ്ടിച്ച് അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിറക്കി മർദ്ധിക്കുകയായിരുന്നു. മർദ്ദിച്ച കാർ യാത്രക്കാരെ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.