കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറോളം പ്രദേശത്ത് ഭീതി പരത്തി. ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ ആദ്യം തളയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വെച്ചാണ് തളച്ചത്. ആനയെ സ്ഥലത്തുനിന്നും മാറ്റാനുള്ള ശ്രമത്തിലാണ്.
കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കൊമ്പിനേറ്റ പരിക്ക് മൊബൈലിൽ പകർത്തി ഉടമയ്ക്ക് അയച്ചു നൽകാനുള്ള ശ്രമത്തിനിടെയാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചത്. ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറാണ് വിഷ്ണു. അതേസമയം, പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച, രണ്ടാം പാപ്പാൻ പ്രദീപിനെ ഐസിയുവിലേക്ക് മാറ്റി. പ്രദീപിന് നട്ടെല്ലിന് ആണ് പരിക്കേറ്റത്. പ്രദീപിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആനയുടെ ചവിട്ടേറ്റ് മരിച്ച വിഷ്ണു പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്.