Trending

പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചു.


ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തിൻ്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ദ്ധിച്ചു.

ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ വര്‍ദ്ധനയുണ്ടായപ്പോള്‍ ഏപ്രില്‍ ഒന്നിന് 200 രൂപയുടെ വര്‍ദ്ധനയുണ്ടായി. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിച്ച് റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധനക്ക് ഇടയാക്കും. 

അതേസമയം, പെട്രോളിൻ്റെയും ഡീസലിൻ്റെയും റീടെയില്‍ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് നല്‍കുന്ന ഏവിയേഷന്‍ ഫ്യൂവല്‍ വിലയിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. എണ്ണകമ്പനികള്‍ കടുത്ത നഷ്ടത്തിലാണ് ഇന്ധനം വില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 16,000 കോടിയുടെ പ്രതിദിന നഷ്ടം എണ്ണകമ്പനികള്‍ക്ക് ഉണ്ടാവുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയില്‍ എണ്ണവില 120 ഡോളറിലേക്ക് എത്തിയതോടെയാണ് വന്‍ നഷ്ടം കമ്പനികള്‍ നേരിട്ടത്.

Post a Comment

Previous Post Next Post