തിരുവനന്തപുരം: എൽഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേടിയ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരിയത് അഞ്ച് ജില്ലകൾ. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ സീറ്റുകളും നേടിയാണ് യുഡിഎഫ് അപൂർവ്വമായ നേട്ടം കരസ്ഥമാക്കിയത്. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒരോ സീറ്റൊഴികെ ബാക്കിയുള്ള സീറ്റുകളും യുഡിഎഫ് നേടി.
വയനാട്-3, മലപ്പുറം-16, എറണാകുളം-14, ഇടുക്കി-5, കോട്ടയം-9 എന്നിങ്ങനെ സമ്പൂർണ വിജയം നേടിയ അഞ്ചു ജില്ലകളിലായി 47 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. ഓരോ സീറ്റ് ഒഴികെ മറ്റെല്ലാ സീറ്റിലും വിജയിച്ച കാസർകോട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകൾ കൂടി ചേരുമ്പോൾ ഇത് 70 സീറ്റാകും.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മത്സരിച്ച സിപിഐയുടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കോഴിക്കോട് ജില്ലയിൽ ബേപ്പൂരിൽ മത്സരിച്ച പി.എ മുഹമ്മദ് റിയാസ്, പത്തനംതിട്ടയിലെ കോന്നിയിൽ മത്സരിച്ച കെ.യു ജനീഷ്കുമാർ എന്നിവരാണ് ഈ മൂന്ന് ജില്ലകളിൽ യുഡിഎഫിന്റെ തൂത്തുവാരലിന് തടയിട്ടത്.