തിരുവനന്തപുരം: വി.ഡി സതീശന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 25,000 പേര്‍ പങ്കെടുക്കും. തമിഴ്നാട്, കര്ണാടക, തെലുങ്കാന മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞക്ക് എത്തും.
യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി എംഎൽഎമാരും പങ്കെടുക്കും. വി.ഡി സതീശന്‍ ഫോണു വിളിച്ചെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നന്ദിയും ആശംസകളും അറിയിച്ചെന്നും, സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന വിവരം രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ചലച്ചിത്ര മേഖലയിൽ നിന്നടക്കമുള്ള പ്രമുഖര്‍ക്കും ക്ഷണമുണ്ട്.
അതേസമയം, സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് കോൺഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. ഇനിയും കുറച്ച് പേരുകള്‍ കൂടി വരാനുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കും.