തിരുവനന്തപുരം: സംസ്ഥാനത്ത് വൈകാതെ മിൽമ പാൽ വില കൂടാൻ സാധ്യത. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. പാലിന്‍റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. മൂന്നു വർഷമായി വില കൂടിയിട്ടില്ല. വില കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്നും മണി പറഞ്ഞു. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർദ്ധിപ്പിക്കണം എന്നായിരുന്നു ആറു മാസം മുമ്പ് ബോർഡ് എടുത്ത തീരുമാനം. വിലവർദ്ധനവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും കെ.എസ് മണി പറഞ്ഞു.
അതിനിടെ പാലിന് ലിറ്ററിന് 6 രൂപ വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പട്ടം മിൽമാ ആസ്ഥാനത്ത് പ്രതിഷേധിച്ചു. തീരുമാനം വൈകുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് മിൽമ യൂണിയൻ ഭാരവാഹികളുടെ പരാതി. പാൽവില കൂട്ടാൻ മിൽമ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാർ അനുമതി നിഷേധിച്ചത്. മിൽമയുടെ ശുപാർശ വീണ്ടും പരിഗണിച്ചാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാലുടൻ പാൽവില വർദ്ധിക്കും.