തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. ചൂടിനെ കുറിച്ചുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പശ്ചാത്തലത്തിലാണിത്. ഏപ്രിൽ, മെയ് മാസങ്ങളിൽ 45°C മുതൽ 55°C വരെ ചൂട് കനക്കുമെന്ന സന്ദേശം വ്യാജമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
'മൊബൈല്‍ പൊട്ടിത്തെറിക്കും, ടാങ്ക് നിറയെ ഇന്ധനം അടിക്കരുത്' തുടങ്ങിയ നിര്‍ദ്ദേശങ്ങളും അടിസ്ഥാനരഹിതമാണ്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലെ പ്രചാരണം തെറ്റാണ്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന പ്രത്യേക വകുപ്പില്ല. സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാ സേനയുടെ കീഴിലുള്ള സന്നദ്ധ സേന മാത്രമാണ്.
ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്ക് കെഎസ്ഡിഎംഎ വെബ്‌സൈറ്റ് പരിശോധിക്കണം. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005, സെക്ഷന്‍ 54 പ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.