മലപ്പുറം: പൊന്നാനി ബീച്ചിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി രായിമരക്കാര്‍ വീട്ടില്‍ മുഹമ്മത്തിന്റെ ഭാര്യ ഫാത്തിമ (22) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാനി ഹാർബർ പരിസരത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു.
പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിതാണെന്നും ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ഒരുമിച്ചാണ് ബീച്ചിലേക്ക് പോയത്. പിന്നീട് ഭാര്യയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇന്നലെ രാത്രി പത്തോടെ യുവതിയെ പലരും ബീച്ചില്‍ കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരുന്നതിനിടെയാണ് യുവതിയുടെ ഭര്‍ത്താവ് പിടിയിലാകുന്നത്. ദമ്പതികള്‍ക്ക് നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. കുഞ്ഞിനെ വീട്ടിലാക്കിയാണ് ദമ്പതികള്‍ ബീച്ചിലെത്തിയത്.