പേരാമ്പ്ര: ചെറുവണ്ണൂരിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ചെമ്പുവള ഉപയോഗിച്ചാണ് ഇടിച്ചത്. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ്, സുരേഷ് പഴയമഠത്തിൽ എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഉനൈസ്, സിനാൻ, ഷാമിൽ, ഹാദി എന്നീ നാലു വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ദർസിലെ പരിപാടിയുമായി ബന്ധപ്പെട്ട് അടുത്തുള്ള വീട്ടുമതിലിൽ ചുമരെഴുതാൻ പോയതായിരുന്നു ഇവർ. ഇന്നലെ രാവിലെ ഈ വീട്ടിൽപോയി ചുമരെഴുതുന്നതിന് അനുവാദം വാങ്ങിയിരുന്നു. അവർ അനുവാദം നൽകുകയും രാത്രിയിൽ വന്ന് എഴുതിക്കോളാൻ പറയുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ നാലുപേരും ചുമരെഴുതുന്നതിനു വേണ്ടിയുള്ള സാമഗ്രികളുമായി രാത്രി സ്ഥലത്തെത്തി. എഴുതുന്നതിന് മുന്നോടിയായി വീട്ടുകാരോട് ഒന്നുകൂടി സംസാരിച്ചു. ഇതിനിടെയാണ് അവിടെയുണ്ടായിരുന്ന സന്തോഷും സുരേഷും കുട്ടികളോട് മോശമായി സംസാരിച്ചുകൊണ്ട് മർദ്ദിച്ചത്. വർഗ്ഗീയമായി സംസാരിച്ചു തുടങ്ങിയ ഇവർ ഇറാൻ -ഇസ്രായേൽ യുദ്ധത്തെ കുറിച്ച് അഭിപ്രായം ചോദിച്ചു മർദ്ദിക്കുകയുമായിരുന്നു.
സംഭവത്തിൽ ദർസ് അധ്യാപകൻ മേപ്പയൂർ പോലീസിൽ പരാതി നൽകി. പരിക്കേറ്റ വിദ്യാർത്ഥികളെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.