നന്മണ്ട: നന്മണ്ട ഹൈസ്‌കൂളിന് സമീപം അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. കൊല്ലിയില്‍ വേലായുധന്‍ മാസ്റ്ററുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഓട് ഇളക്കി അകത്തു കടന്ന ശേഷം വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. വീട്ടിണ്ടായിരുന്ന അലമാരലകളും മേശകളും നശിപ്പിച്ചിട്ടുണ്ട്.
അലമാരയില്‍ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. വേലായുധന്‍ മാസ്റ്ററും കുടുംബവും വിദേശത്തു കഴിഞ്ഞു വരികയാണ്. ഇന്നലെ വൈകുന്നേരം ചെടി നനയ്ക്കാനായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ബന്ധുക്കള്‍ ബാലുശ്ശേരി പോലീസിൽ പരാതി നല്‍കി.
കവര്‍ച്ച നടന്ന വീടും പരിസരവും കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ കുറ്റകൃത്യം നടത്തിയവര്‍ ഉപേക്ഷിച്ച ഒരു ടോര്‍ച്ച് കണ്ടെത്തി. ഇതിലൂടെ പ്രതികളെ കണ്ടെത്താമെന്ന നിഗമനത്തിലാണ് പോലീസ്. ശാസ്ത്രീയ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചു.