പൂനൂർ: തലയ്ക്ക് പരിക്കേറ്റ നിലയിൽ പൂനൂർ സ്വദേശി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പൂനൂർ 19-ലെ ചിറക്കൽ സി. ശരീഫ് (48) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. തലയ്ക്ക് പരിക്കേറ്റ നിലയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ഒരാൾ ശരീഫിനെ ബൈക്കിൽ വീട്ടുപടിക്കൽ എത്തിക്കുകയായിരുന്നു. ബൈക്കിൽ നിന്നും ഇറക്കുമ്പോൾ ബോധരഹിതനായി വീണ ഷെരീഫിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
വീഴ്ചയിലുണ്ടായ പരിക്കല്ലെന്നും ശക്തമായ അടിയേറ്റത് കൊണ്ട് സംഭവിച്ച പരിക്കാണെന്ന് ഡോക്ടർ പറഞ്ഞതായി സഹോദരൻ പറയുന്നു. ഷെരീഫിന് പരിക്കേറ്റ ദിവസം പെരിങ്ങളം വയലിൽ സംഘർഷം ഉണ്ടായതായും പറയുന്നു. തലയ്ക്കും കണ്ണിനും പുറമേ ശരീരത്തിലും പരിക്കേറ്റ പാടുകൾ ഉണ്ട്. സംഭവ ദിവസം രാത്രിയിൽ ഒരാൾ വന്ന് ശരീഫിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയതാണെന്നും പറയുന്നു. പരേതനായ കോയാമൂട്ടിയുടെയും പാത്തുമ്മയുടെയും മകനാണ് ശരീഫ്. ബാലുശ്ശേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.