തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മെയ് 8 നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ 1ന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്റേണൽ മാർക്കിൽ പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു. തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള എസ്എസ്കെയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാഫലം മെയ് 2ന് പ്രസിദ്ധീകരിക്കും. മാർച്ച് 5ന് ആരംഭിച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടന്നത്. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു. നേരത്തെ തീരുമാനിച്ച തീയതികൾ വോട്ടെടുപ്പ് കാരണം മാറ്റുകയായിരുന്നു. 20,000-ൽ അധികം അധ്യാപകരാണ് സംസ്ഥാനത്ത് മൂല്യനിർണയത്തിൽ പങ്കെടുക്കുക. ഏപ്രിൽ 6 മുതൽ 25 വരെ മൂല്യനിർണയം നടത്താനായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഏപ്രിൽ 9ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകേണ്ടി വന്നു. ഇതേത്തുടർന്നാണ് മൂല്യനിർണയ തീയതികളിൽ മാറ്റം വരുത്തിയത്.
പുതുക്കിയ കലണ്ടർ പ്രകാരം മൂന്നു ഘട്ടങ്ങളിലായാണ് നടപടികൾ പൂർത്തിയാക്കുക. ഒന്നാം ഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാം ഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും നടക്കും. അവസാന ഘട്ടമായ മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മെയ് 2 വരെ നീളും. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം നടക്കുന്നത്. ഇത്തവണ 4.14 ലക്ഷം വിദ്യാർത്ഥികളാണ് എസ്‌എസ്‌എൽസി പരീക്ഷയെഴുതിയത്. ഇവരുടെ മുപ്പത്തിയാറ് ലക്ഷത്തോളം ഉത്തരക്കടലാസുകൾ പരിശോധിക്കാനുണ്ട്. ഇതിനായി 10,500 അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ 8.7 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇവരുടെ എൺപത് ലക്ഷത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യും. വിഎച്ച്എസ്‌സി വിഭാഗത്തിൽ മുപ്പതിനായിരം വിദ്യാർത്ഥികളും പരീക്ഷ എഴുതിയിട്ടുണ്ട്. വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.