മടവൂർ: ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിക്ക് റാഗിങിൽ ഗുരുതരമായ പരിക്ക്. കൊടുവള്ളി കരുവൻ പൊയിൽ അബദുൽ സലാമിൻ്റെ മകൻ മുഹമ്മദ് അസ്‌ലഹ് (14) നാണ് പരിക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ പരിശോധനക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ 15 ഓളം പേർ ചേർന്ന് പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിച്ചതായി പറയുന്നു. മുടി വെട്ടിയ സ്റ്റൈലും, കാലിൽ ധരിച്ച ചെരുപ്പും, ചോദ്യം ചെയ്താണ് മർദ്ദനം. സ്കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്നവരാണ് മർദ്ദിച്ചെതെന്ന് അസ്‌ലഹ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ശരീരത്തിലാകെ പാടും, മൂക്കിൽ നിന്നും രക്തം വരികയും ചെയതു.
കുട്ടിയെ സ്കൂൾ ബസ്സിൽ കയറാൻ അക്രമിസംഘം അനുവധിക്കാത്തതിനെ തുടർന്ന് ലൈൻ ബസ്സിൽ കയറി രണ്ടു മണിക്കൂറോളം വൈകിയാണ് വീട്ടിൽ എത്തിയത്. മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ട് വീട്ടുകാർ ചോദിച്ച അവസരത്തിലാണ് കുട്ടി സംഭവങ്ങൾ വെളിപ്പെടുത്തിയത്. ഇന്നു തന്നെ കുന്ദമംഗലം പോലീസിൽ പരാതി നൽകുമെന്ന് പിതാവ് പറഞ്ഞു.