ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്‌ച കൂടി സമയപരിധി നീട്ടി നൽകി സുപ്രിംകോടതി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും കോടതി നിർദ്ദേശം നൽകി. നേരത്തെ 24 ലക്ഷം പേർ കരട് പട്ടികയിൽ നിന്നും പുറത്തായിരുന്നു. 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്.
എസ്ഐആറിൽ പേരുവിവരങ്ങളും രേഖകളും ചേർക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. രേഖകൾ പൂർത്തിയാക്കുന്ന ഘട്ടത്തിൽ എങ്ങനെ പൂർത്തിയാക്കണമെന്ന കാര്യത്തിൽ അജ്ഞത, മാതാപിതാക്കളുടെ പേരുകൾ തമ്മിൽ ചേരുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ കേരളത്തിന്റെ എസ്ഐആർ പട്ടികയിൽ നിന്ന് പുറത്തായ 24 ലക്ഷം പേർക്ക് പട്ടികയിലേക്ക് തിരികെയെത്താനുള്ള അവസരം കൂടിയാണ് സുപ്രിംകോടതി നീട്ടി നൽകിയിരിക്കുന്നത്.