പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വൃദ്ധ ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുന്നതിനിടെയാണ് വളർത്തു മകൾ സുൽഫത്ത് പരിക്കേറ്റ കുട്ടിയുമായി ഓടുന്നത്. നാട്ടുകാർ വിവരം തിരക്കിയപ്പോഴാണ് വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചകാര്യം പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വളർത്തു മകളുടെ ഭർത്താവായ മുഹമ്മദ് റാഫിയെ കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്‌ഥലത്ത് കണ്ടെത്തിയിരുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് ഇയാളെ പിടികൂടിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മകൾ സുൽഫിയത്തും റാഫിയും തമ്മിലുള്ള വിവാഹബന്ധം നേരത്തെ വേർപിരിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കുട്ടിയുടെ അവകാശത്തെച്ചൊല്ലി റാഫിയും സുൽഫിയത്തിന്റെ കുടുംബവും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.