താമരശ്ശേരി: താമരശ്ശേരി ചാലക്കരയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ചാലക്കര ഇരട്ടക്കുളങ്ങരയിൽ ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു. കോമരത്തിൻ്റെ വാൾ ഉപയോഗിച്ചായിരുന്നു വെട്ടിയത്.
രണ്ടു പേർക്ക് വയറിനും ഒരാളുടെ തലയ്ക്കുമാണ് വെട്ടേറ്റത്. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) എന്നിവർക്കാണ് വയറിന് പരുക്കേറ്റത്. ഇവരുടെ തന്നെ ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദിന് (49) ആണ് തലയ്ക്ക് പരുക്കേറ്റത്. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളായ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കും പരിക്കേറ്റു. എല്ലാവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.