നന്മണ്ട: ഉറക്കത്തിനിടയിൽ കിടപ്പുമുറിയിൽ എത്തിയ മൂർഖൻ പാമ്പിൽ നിന്നും പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദ് (12) ആണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിൽ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന അൽഷിദ് മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നതിനിടെ കട്ടിലിനടിയിൽ പാമ്പിന്റെ വാൽ ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായത്. ഉടൻ തന്നെ ഉമ്മയെ വിളിച്ചു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു. തുടക്കത്തിൽ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് നരിക്കുനി ഫയർഫോഴ്സിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ റെസ്ക്യൂ വളണ്ടിയർ അബ്ദുൾ കരീം സ്ഥലത്തെത്തി. പുലർച്ചെ മൂന്ന് മണിയോടെ കൊടുവള്ളിയിൽ നിന്നെത്തിയ അദ്ദേഹം പാമ്പിനെ പിടികൂടിയതോടെയാണ് വീട്ടുകാരുടെ ഭീതി ഒഴിഞ്ഞത്. അൽഷിദിൻ്റെ ജാഗ്രതയിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.