തിരുവനന്തപുരം: വി.വി രാജേഷിനെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനം. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. മുന്‍ ഡിജിപി ആര്‍.ശ്രീലേഖ മേയറാകും എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയര്‍ ആവുന്നതിനെ ഒരു വിഭാഗം എതിര്‍ത്തതോടെയാണ് രാജേഷിന് നറുക്ക് വീണത്.
ആര്‍എസ്എസ് നേതൃത്വം വി.വി രാജേഷിനെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സൂചന. സിപിഎമ്മിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത തലസ്ഥാന നഗര ഭരണതലപ്പത്ത് രാഷ്ട്രീയ രംഗത്തു നിന്നുള്ള ആള്‍ തന്നെ വേണമെന്നാണ് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്. കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം ശ്രീലേഖയെ മേയറാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം.
രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ പ്രശ്നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
തര്‍ക്കം നിലനിന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ ഇന്ന് ചര്‍ച്ച നടന്നിരുന്നു. സാഹചര്യം നേതാക്കള്‍ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. കരുമം മണ്ഡലത്തില്‍നിന്നു വിജയിച്ച ആശാനാഥ് ആണ് ഡപ്യൂട്ടി മേയര്‍.