മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57), മകള്‍ അഞ്ജന (27) എന്നിവരാണ് മരിച്ചത്. അഞ്ജനയ്ക്ക് സെറിബ്രല്‍ പള്‍സി രോഗബാധയുണ്ടായിരുന്നു. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതാകുമാരി തൂങ്ങി മരിച്ചെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. അനിതാകുമാരിയെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സമീപവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ജനയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ സമയം അനിതകുമാരിയുടെ മകന്‍ ജോലിക്ക് പോയതായിരുന്നു.
ഒരു മാസം മുന്‍പ് അനിതാകുമാരിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ വിഷാദത്തിലായിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും ഇവരെ അലട്ടിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ മകളെ കൊലപ്പെടുത്തി അനിതാകുമാരി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.