മുക്കം: മുക്കം മേഖലയിൽ ഇന്ന് വൈകീട്ടുണ്ടായ കനത്ത മഴയിലും ഇടിയിലും വ്യാപക നാശം. മുക്കം മണാശ്ശേരിയിൽ ഇടിമിന്നലേറ്റ് പൂച്ച ചത്തു. മണാശ്ശേരി പന്നൂളി രാജന്‍റെ വീട്ടിലെ പൂച്ചയാണ് ചത്തത്. വീട്ടിലെ വയറിങ് കത്തിനശിച്ചു. ഒരു തെങ്ങും ഇടിമിന്നലേറ്റ് കത്തി നശിച്ചു. ഇടിമിന്നൽ ഏൽക്കാതെ തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയിലെ മലയോര മേഖലയില്‍ വൈകീട്ട് 4.15 ഓട് കൂടിയാണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായത്. വീട്ടുപരിസരത്തു വെച്ചാണ് പൂച്ചയ്ക്ക് മിന്നലേറ്റത്.
ഈ സമയം രാജനും മകളുമാണ് വീട്ടിലുണ്ടായിരുന്നു. മകള്‍ ശുചിമുറിയിലായിരുന്നു. ശക്തമായ മിന്നലില്‍ ഇദ്ദേഹത്തിന്‍റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ക്കും ചുമരിനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. പൂച്ചയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജന്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദന്‍, രാജന്‍ എന്നിവരുടെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്ത് ശക്തമായ ഇടിയും മഴയും രാത്രിവരെ തുടർന്നു.