ചണ്ഡീഗഡ്: പഞ്ചാബി-ബോളിവുഡ് നടനും ബോഡി ബില്‍ഡറുമായ വരിന്ദര്‍ സിങ് ഗുമാന്‍ (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സർ ആശുപത്രിയിലായിരുന്നു അന്ത്യം. കൈകാലുകൾക്കേറ്റ പരിക്കിനേ തുടര്‍ന്ന് അമൃത്സറിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
സിനിമാ രംഗത്തും ബോഡി ബില്‍ഡിങ് രംഗത്തും ഒരുപോലെ ശ്രദ്ധേയനായിരുന്നു വരിന്ദര്‍ സിങ് ഗുമന്‍. നടന്റെ അകാലവിയോഗം ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. 2009-ലെ മിസ്റ്റര്‍ ഇന്ത്യ ജേതാവും മിസ്റ്റര്‍ ഏഷ്യ റണ്ണര്‍ അപ്പുമായിരുന്നു. ഏഷ്യയില്‍ അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറിന്റെ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു.
2012-ല്‍ കബഡി വണ്‍സ് എഗെയ്ന്‍ എന്ന പഞ്ചാബി ചിത്രത്തിലൂടേയായിരുന്നു അരങ്ങേറ്റം. 2014-ല്‍ റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബെന്‍സിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. 2019-ല്‍ മര്‍ജവാന്‍, 2023-ല്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ചിത്രം ടൈഗര്‍ 3 എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.