എളേറ്റിൽ: പരപ്പന്‍പോയില്‍- കത്തറമ്മല്‍ റോഡില്‍ വാടിക്കല്‍ ഭാഗത്ത് റോഡിലെ മണ്ണിടിച്ചില്‍ ഭീഷണി മൂലം ദുരിതത്തിലായി ജനം. വിദ്യാര്‍ത്ഥികളും രോഗികളും ഉള്‍പ്പെടെ ബസ്സിനെയോ ഓട്ടോ ടാക്സിയെയോ ആശ്രയിക്കുന്നവരാണ് വലയുന്നത്. ഒന്നിലധികം ബസ്സുകളെ ആശ്രയിച്ച് ഏഴു കിലോമീറ്ററിൽ അധികം ദൂരം യാത്ര ചെയ്തു വേണം കത്തറമ്മല്‍ നിന്നും പരപ്പന്‍പോയില്‍ എത്താന്‍.
നാലു പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ റോഡ് നവീകരണം ഏറ്റെടുത്ത ഊരാളുങ്കള്‍ കെഎസ്ഇബിയില്‍ പണമടച്ചാല്‍ വണ്‍വെയായി ബദല്‍ റോഡ് നിര്‍മ്മിക്കാന്‍ പ്രയാസമില്ല. എന്നാല്‍ പരപ്പന്‍പോയില്‍ മുതല്‍ കാരക്കുന്നത് വരെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നത് ഒറ്റ കരാറാക്കി നല്‍കിയതിനാല്‍ ഇതിന് സമയമെടുക്കും. ഇടിച്ച ഭാഗം കെട്ടിയുയര്‍ത്തി ഗതാഗത യോഗ്യമാക്കാന്‍ ഒരു മാസമെങ്കിലും എടുക്കും. അതിനാല്‍ പോസ്റ്റ് മാറ്റി സ്ഥാപിച്ച് ബദല്‍ റോഡൊരുക്കാന്‍ സ്ഥലം എംഎല്‍എയോ പൊതുമരാമത്ത് മന്ത്രിയോ പ്രത്യേക ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് പൊതുജനം.
ഒരു മാസക്കാലം അടച്ചിടുകയെന്നത് അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇരുചക്ര വാഹനങ്ങള്‍ കടത്തി വിടുന്നതിനായി സൗകര്യം ഒരുക്കിയിരുന്നു. കത്തറമ്മല്‍, വാടിക്കല്‍ എന്നീ കോര്‍ണറുകളില്‍ വഴി തിരിഞ്ഞു പോവാന്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.