ബാലുശ്ശേരി: പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ജിസ്ന മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. ജിസ്നയെയും കുഞ്ഞിനെയും കാണാൻ പോലും ഭർത്താവും കുടുംബവും അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. ജിസ്നയുടെ മരണത്തിന് ശേഷം ഭർതൃവീട്ടുകാർ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
കണ്ണൂര്‍ കേളകം സ്വദേശിനി ജിസ്ന (24) യെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂനൂർ കരിങ്കാളിമ്മൽ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പായിരുന്നു ജിസ്നയുടെയും ഓട്ടോ ഡ്രൈവറായ ശ്രീജിത്തിന്റെയും വിവാഹം. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.