എലത്തൂർ: കോഴിക്കോട്–കണ്ണൂർ ദേശീയപാതയിൽ എലത്തൂരിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിലും സ്കൂട്ടറിലും ഇടിച്ച് അപകടം. ഇന്ന് രാവിലെ 9ന് എലത്തൂർ ചെട്ടികുളത്ത് ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒളവണ്ണ നാഗത്തുംപാടം ചെറോട്ട് കുന്നുമ്മൽ ഗിരീഷ് (50), പൊറ്റമൽ മേത്തോട്ട് താഴം പുന്നശ്ശേരി വീട്ടിൽ ഹരിദാസൻ (61) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെങ്ങളം സ്വദേശിയായ വിദ്യാർത്ഥി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് വിദ്യാർത്ഥകളായിരുന്നു കാറിലുണ്ടായിരുന്നത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. ചെട്ടികുളത്ത് ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ജോലിക്ക് മേൽനോട്ടം വഹിക്കാൻ എത്തിയതായിരുന്നു ഹരിദാസൻ. ലോറിയുടെ സമീപം സുഹൃത്ത് ഹരിദാസുമായി സ്കൂട്ടർ നിർത്തി സംസാരിക്കുകയായിരുന്നു ഗിരീഷ്.
കൊയിലാണ്ടി ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ലോറിയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് മിക്സിങ് മെഷീനും ലോറിയുടെയും ഇടയിൽ ഹരിദാസൻ കുടുങ്ങിപ്പോയി. കാറിനും ലോറിക്കുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു ഗിരീഷ്. ഇരുവരെയും നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് എലത്തൂർ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.