കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ ടോള്‍ പിരിവ് സെപ്റ്റംബര്‍ മുതൽ. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയില്‍ ടോള്‍ പ്ലാസ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായി. തിരക്ക് കുറയ്ക്കാന്‍ രണ്ട് ഭാഗത്തും ടോള്‍ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോള്‍ പിരിക്കാനുള്ള ഏജന്‍സിക്കായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും. ടോള്‍ പിരിവിന്റെ ഭാഗമായി ഫാസ്റ്റ് ടാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴില്‍ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് റോഡിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫാസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി.
നിലവില്‍ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പോര്‍ട്ടല്‍ മുഖേനയോ ‘Rajmargyathra’ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ഒരു വര്‍ഷത്തേക്ക് ഫാസ്റ്റ് ടാഗ് പാസ് എടുക്കാം. ഈ മാസം 15 മുതല്‍ നിലവില്‍ വരും. ഒരു വര്‍ഷത്തേക്ക് 3000 രൂപയാണ്. അതിന് പരമാവധി 200 ട്രിപ്പുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മാസം 30ന് കോഴിക്കോട് ബൈപ്പാസിന്റെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാകും. പാലാഴി ജങ്ഷനിലെ മേല്‍പ്പാലം അവസാനിക്കുന്ന ഭാഗത്ത് സര്‍വീസ് റോഡിന്റെ പണി മാത്രമാണ് ബാക്കി ഉണ്ടാകുക. അവിടെ സ്ഥലം ഏറ്റെടുത്തു നല്‍കാനുണ്ട്. സ്ഥലമെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ അവിടെ സര്‍വീസ് റോഡിന്റെ പണി തുടങ്ങും. നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ ബൈപ്പാസില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി കണക്ഷനും എല്ലായിടത്തും നല്‍കിവരുകയാണ്. നിലവില്‍ ബൈപ്പാസില്‍ ആറുവരിപ്പാതയില്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അനുമതിയുണ്ട്. പക്ഷേ, അതിവേഗ പാതയായതിനാല്‍ ഭാവിയില്‍ അനുമതി സര്‍വീസ് റോഡിൽ മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്.
അതേസമയം, അഴിയൂര്‍ വെങ്ങളം റീച്ചില്‍ വരുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് നിര്‍ദ്ദേശം നല്‍കി. 11 കിലോ മീറ്ററില്‍ 9 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയായിട്ടുണ്ട്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള 25 കിലോമീറ്റര്‍ ദൂരം ഒക്ടോബറോടെ പൂര്‍ത്തിയാക്കി പൂര്‍ണമായി തുറന്നു കൊടുക്കാനും കളക്ടര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാക്കി 2026 ആദ്യത്തോടെ തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.