അത്തോളി: അത്തോളിയിൽ എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദാണ് (36) പോലീസിൻ്റെ പിടിയിലായത്. മാർക്കറ്റിൽ വൻവിലയും ഡിമാൻ്റുമുള്ള മാരക ലഹരി മരുന്നായ എൽഎസ്ഡി സ്റ്റാമ്പാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഉളളിയേരി, അത്തോളി പ്രദേശങ്ങളിലും മൊടക്കല്ലൂർ സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും ഇയാൾ വൻതോതിൽ എംഡിഎയും എൽഎസ്ഡി സ്റ്റാമ്പുകളും വിൽപ്പന നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതി എൽഎസ്ഡി സ്റ്റാമ്പു സഹിതം പോലീസിൻ്റെ വലയിലായത്.
കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജുവിൻ്റെ കീഴിലെ ഡാൻസാഫ് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എൻ.സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 0.020 ഗ്രാം തൂക്കം വരുന്ന ആറ് എൽഎസ്ഡി സ്റ്റാമ്പുകളാണ് പോലീസ് കണ്ടെടുത്തത്. കുറഞ്ഞ അളവ് പോലും എൽഎസ്ഡി കൈവശം വെക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്താണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. ഇയാളുപയോഗിച്ച പോളോ വെൻറോ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
അത്തോളി എസ്ഐ മുഹമ്മദലിയുടെ നേതൃത്വത്തിൽ എസ്ഐ മനോജ് രാമത്ത്, എഎസ്ഐ സദാനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ഷാഫി എൻ.എം, സിഞ്ചുദാസ്, ജയേഷ് കെ.കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു.