Trending

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന് ഗുരുതരമായി പരിക്കേറ്റ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു.

നാലുവശവും കെട്ടിടമായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ അപകട സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഒടുവിൽ ഗേറ്റ് പൊളിച്ചാണ് മൂന്ന് ജെസിബികൾ അകത്തേക്ക് കടന്നത്. രണ്ടര മണിക്കൂറോളം കഴിഞ്ഞാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബിന്ദുവിനെ കണ്ടെത്താനായത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയുടെ പഴയ കെട്ടിടത്തിലെ പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിന് (11), ആശുപത്രി ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും(21) പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും, കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post