താമരശ്ശേരി: ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. കോഴിക്കോട്- അടിവാരം റൂട്ടിൽ സർവീസ് നടത്തുന്ന ബെറ്റർലൈൻസ് എന്ന ബസിലെ കണ്ടക്ടറാണ് വിദ്യാർത്ഥിനികളോട് അസഭ്യപദങ്ങൾ ഉപയോഗിച്ച് സംസാരിച്ചത്. യുനിഫോമിൽ കൺസക്ഷൻ കാർഡ് സഹിതം ബസ്സിൽ കയറിയവർക്കാണ് ദുരനുഭവം.
ചൊവ്വാഴ്ച വൈകീട്ട് 5.15 ന് ആയിരുന്നു കുട്ടികൾ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും താമരശ്ശേരിയിലേക്ക് ബസിൽ കയറിയത്. ബസ് കണ്ടക്ടർ പതിവായി ഇതേരീതിയിലാണ് പെരുമാറ്റുള്ളതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. പല സമയത്തും വിദ്യാർത്ഥികളെ കാണുമ്പോൾ ഡോർ തുറക്കാൻ മടി കാണിക്കുന്നതായും പരാതിയുണ്ട്.
ഈ ബസ്സിലല്ലാതെ മറ്റേതെങ്കിലും ബസ്സിൽ കയറിയാൽ പോരെയെന്ന് ചോദിച്ചായിരുന്നു തുടക്കം. നാലുപേർ ഒന്നിച്ച് ബസ്സിൽ കയറുന്നതാണ് കണ്ടക്ടറെ ചൊടിപ്പിക്കുന്നത്. വിദ്യാർത്ഥിനികൾ പഠിക്കുന്ന കോളേജിൽ നിന്നും മറ്റൊരു ബസിൽ കയറിയാണ് മെഡിക്കൽ കോളേജിൽ എത്തുന്നത്, ആ സമയം താമരശ്ശേരി ഭാഗത്തേയ്ക്ക് നേരിട്ടുള്ള ബസ്സാണിത്.