വടകര: തോടന്നൂർ മണിയൂരിലെ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. ചിറക്കര സ്വദേശി നിഹാൽ, പയ്യോളി സ്വദേശികളായ ഉനൈസ്, നവാസ്, തുറയൂർ സ്വദേശി റമീസ് എന്നിവർക്കെതിരെയാണ് കേസ്. അക്രമത്തിൽ ആലപ്പുഴ സ്വദേശി ഡോക്ടർ ഗോപു കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനിടെ, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എലൈറ്റ് ക്ലിനിക്കിലെ ഡോക്ടർ ഗോപു കൃഷ്ണനെയാണ് ആറംഗ സംഘം ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഗോപു കൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ടു നേഴ്സുമാർക്കും പരിക്കേറ്റു. ഷിജി, ബിഷ എന്നിവർക്കാണ് പരിക്കേറ്റത്. രോഗികളെ പരിശോധിക്കുന്നതിന് ഇടയിലായിരുന്നു അക്രമം. ഡോക്ടറുമായുള്ള വ്യക്തി വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.