കാസർകോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെയാണ് സസ്‌പെന്റ് ചെയ്തത്. രഞ്ജിതയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചായിരുന്നു പവിത്രന്റെ പരാമര്‍ശം. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിലായിരുന്നു പവിത്രന്റെ അധിക്ഷേപ കമന്റ്. പവിത്രനെ സസ്പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.
ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. വിഷയം ചര്‍ച്ചയായതോടെ കമന്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കപ്പെട്ടതോടെ റവന്യൂ വകുപ്പ് ഇടപെടുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തിയതിന് നേരത്തെയും ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിരുന്നു.
റവന്യു വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ രഞ്ജിതയെ കുറിച്ച് കമന്റിഡുകയും ചെയ്തതിനാണ് സസ്‌പെന്റ് ചെയ്തതെന്ന് കാസർകോട് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.