നന്മണ്ട: എഴുകുളം മേഖലയിൽ മഞ്ഞപ്പിത്തം ആശങ്ക ഉയർത്തുന്നു. ഇതിനകം രണ്ടുപേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ആഴ്ചകൾക്ക് മുൻപാണ് ഈ മേഖലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്‌തത്. ഉണ്ണികുളം, നന്മണ്ട പഞ്ചായത്തുകളിലെ നാല് വാർഡുകൾ ചേരുന്ന മേഖലയിലാണ് മഞ്ഞപ്പിത്തം പൂർണമായി നിയന്ത്രണ വിധേയമാകാത്തത്. നാലുപേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരുപതോളം ആളുകൾ വീടുകളിൽ ചികിത്സയിൽ തുടരുന്നുണ്ട്.
വട്ടോളി ബസാറിലെ പോസ്‌റ്റ് വുമൻ ആയിരുന്ന കിഴക്കയിൽ ലക്ഷ്മി (52) കഴിഞ്ഞ മേയ് 14ന് മരിച്ചിരുന്നു. നന്മണ്ടയിലെ ഓട്ടോ ഡ്രൈവറായ വെള്ളറക്കാട്ട് ലിബീഷ് (46) രണ്ടു ദിവസം മുൻപും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ ലിബീഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ മഞ്ഞപ്പിത്തം ബാധിച്ച കൂടുതൽ കേസുകൾ ഇല്ലെന്നും രോഗം ബാധിച്ചവരുടെ നില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. മഞ്ഞപ്പിത്തം തടയുന്നതിനായി ഈ മേഖലയിലെ വാർഡുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. കിണറുകൾ നേരത്തെ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്.