തിരിച്ചടിച്ച് ഇറാൻ; ടെല്‍ അവീവില്‍ മിസൈൽ ആക്രമണം, ഇസ്രായേലി യുദ്ധവിമാനങ്ങൾ തകർത്തു


തെഹ്‌റാൻ: ഇസ്രയേലിന്റെ ആക്രമണ പരമ്പരയ്‌ക്ക്‌ തിരിച്ചടി നൽകി ഇറാൻ. വെള്ളിയാഴ്ച രാത്രി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ബാലിസ്‌റ്റിക്‌ മിസൈലാക്രമണം നടത്തി. രണ്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. ഇസ്രയേൽ പ്രതിരോധമന്ത്രാലയത്തിനു സമീപം നാശനഷ്‌ടങ്ങളുണ്ടായി. മദ്ധ്യ ഇസ്രയേലിലെ ഏഴു പ്രദേശങ്ങളിലും പ്രത്യാക്രമണമുണ്ടായി. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി. യമനിൽ നിന്ന് ഇസ്രയേലിലേക്ക്‌ മിസൈലാക്രമണം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ "കഠിനവും വേദനാജനകവുമായ വിധി’ക്ക് തയ്യാറെടുക്കാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ഇസ്രയേൽ ആക്രമണം തുടർന്നതോടെയാണ് ഇറാൻ പ്രത്യാക്രമണം വേഗത്തിലാക്കിയത്. ഇറാനിലെ പടിഞ്ഞാറൻ തെഹ്‌റാൻ, കരാജ്‌, ആണവ നിലയങ്ങൾ സ്ഥിതി ചെയ്യുന്ന ഫോർദോ, ഇസ്‌ഫാൻ, നതാൻസ് എന്നിവിടങ്ങളിലാണ്‌ വൈകിട്ട്‌ ആക്രമണമുണ്ടായത്‌. ഇതിനു പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമായിരുന്നു.

വെള്ളിയാഴ്ച രാവിലെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട ‘റൈസിങ്‌ ലയൺ’ സൈനിക നടപടിയിൽ ഇറാന്റെ സംയുക്ത സേനാമേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ചീഫ് കമാൻഡർ ഹുസൈൻ സലാമി എന്നിവർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി, ഫെറൈദൂൺ അബ്ബാസി എന്നിവരടക്കം ആറ് ആണവശാസ്ത്രജ്ഞരും സാധാരണക്കാരും കൊല്ലപ്പെട്ടു. തലസ്ഥാനമായ തെഹ്‌റാൻ, പ്രധാന യുറേനിയം സമ്പുഷ്ടീകരണനിലയമായ നതാൻസ്‌, ആണവ ഗവേഷണകേന്ദ്രമായ തബ്രിസ്‌ ഉൾപ്പെടെ എട്ട്‌ മേഖലകളിലാണ്‌ ആദ്യം ആക്രമണമുണ്ടായത്‌. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക്‌ ഇറാൻ നൂറിലേറെ ഡ്രോണുകൾ തൊടുത്തിരുന്നു. ഇതേ തുടർന്ന്‌ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആദ്യ ആക്രമണങ്ങൾക്ക് പിന്നാലെ സൈനിക നടപടി വിജയകരമായെന്നും നടപടി തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ ഇസ്രയേൽ ആക്രമണത്തെ അറബ്‌ രാജ്യങ്ങൾ അപലപിച്ചു. ആക്രമണത്തിൽ അമേരിക്കക്ക്‌ പങ്കില്ലെന്നും മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ഇറാൻ ലക്ഷ്യം വയ്ക്കരുതെന്നുമായിരുന്നു യുഎസ്‌ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചത്. എന്നാൽ ഇസ്രയേൽ ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്‌ പ്രശംസിക്കുകയാണുണ്ടായത്.

Post a Comment

Previous Post Next Post