കുറ്റ്യാടി: സ്വകാര്യ ലാബിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ നടത്തിപ്പുകാരൻ പിടിയിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബിന്റെ ഉടമയുടെ സഹോദരൻ കൂടിയായ അസ്ലമാണ് പിടിയിലായത്. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.
ലാബിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ അരീക്കര ലാബിലെ കൂടാതെ സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളും താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയപ്പോഴാണ് ഒളിപ്പിച്ചുവെച്ച മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. യുവതിയുടെ നിലവിളികേട്ട് നാട്ടുകാർ സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു.
സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്‌ലമാണ് മൊബൈല്‍ ക്യാമറയുമായി എത്തിയത് എന്ന് മനസ്സിലായത്. നാട്ടുകാർ അറിയച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.