താമരശ്ശേരി: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ നൽകിയ കിഴിശ്ശേരി സ്വദേശി മുഹമ്മദ് ഷെരീഫും (42) കാറിന്‍റെ ഉടമകളായ മൊറയൂർ സ്വദേശി അബ്ദുൾ ഹക്കീം (37), മുനീർ (29) എന്നിവരുമാണ് അറസ്റ്റിലായത്. പിടിയിലായ മുനീറും ഹക്കീമും സഹോദരങ്ങളാണ്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 8 ആയി.
കഴിഞ്ഞ മാസം 17ന് ആണ് അന്നൂസ് റോഷൻ എന്ന യുവാവിനെ കൊടുവള്ളിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ മൂന്നുപേരെയും കൊണ്ടോട്ടിയിൽ നിന്നും പ്രത്യേകസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നുപേരെയും താമരശ്ശേരി ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു. അതേസമയം, തട്ടിക്കൊണ്ടുപോയ മറ്റ് ആറുപേർക്കായി അന്വേഷണം തുടരുകയാണ്.