കണ്ണൂര്‍: കണ്ണൂരില്‍ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. തളിപ്പറമ്പ് പൂവ്വത്താണ് സംഭവം. എസ്ബിഐ പൂവ്വം ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന അലക്കോട് അരങ്ങം സ്വദേശി അനുപമയെ ഭര്‍ത്താവ് അനുരൂപ് ആണ് ആക്രമിച്ചത്. അനുപമ ജോലി ചെയ്യുന്ന ബാങ്കില്‍ എത്തിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അനുപമയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറി അനുപമ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുരൂപിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാര്‍ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.