പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഫെബ്രുവരി 01ന് വൈകീട്ടോടെയാണ് സംഭവം. പയ്യോളിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊയിലാണ്ടി നന്തി സ്വദേശിയായ എട്ടാം ക്ലാസുകാരനെ നാലംഗ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ നന്തി കടലൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ്റെ (14) കര്‍ണപുടം തകർന്നു. യാതൊരു കാരണവുമില്ലാതെ തന്റെ മകനെ വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതാണെന്ന് പരിക്കേറ്റ കുട്ടിയുടെ മാതാവ് പറഞ്ഞു. ഗ്രൗണ്ടിന്റെ സമീപമുള്ള മറ്റൊരു റോഡിലേക്ക് കൊണ്ടുപോയി കൈ കൊണ്ട് പുറത്തും തലയ്ക്കും അടിക്കുകയും കാലുകൊണ്ട് മുഖത്തും തലയ്ക്കും ചവിട്ടിയെന്ന ബന്ധുക്കളുടെ പരാതിയില്‍ പയ്യോളി പോലീസ് സോഷ്യല്‍ ബാഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേ സമയം പരാതി നല്‍കി 13 ദിവസമായിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും തന്റെ മകനെ മര്‍ദ്ദിച്ചവരുടെ മാതാപിതാക്കള്‍ ഒത്തുതീര്‍പ്പിനായി പലവട്ടം സമീപിച്ചെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മാതാവ് ആരോപിച്ചു.