Trending

സ്കൂളുകളിൽ ഇനി ബ്രേക്ക്‌ഫാസ്റ്റ്, ഉച്ചഭക്ഷണ പദ്ധതി പ്ലസ്ടു വരെയാക്കും- മന്ത്രി എൻ. ഷംസുദ്ദീൻ.


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി പ്ലസ്ടു വരെ നൽകാനും, ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പിഎം പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഹയർസെക്കൻഡറി തലത്തിലേക്ക് കൂടി ഇത് വിപുലീകരിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് മുന്നോട്ടുപോകാനാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്. കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കുണ്ടായ ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായി സർക്കാർ സുപ്രീംകോടതിയിൽ ക്യൂറേറ്റീവ് പെറ്റിഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കാതെ കിടന്നിരുന്ന 1,700ഓളം നിയമനങ്ങൾ കണ്ടെത്തി നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി അംഗീകാരം നൽകിയതായി മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കണമെന്ന കോടതി നിർദ്ദേശം പാലിക്കേണ്ടതുണ്ട്. ഇതിനായി ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി എൽപി, യുപി സ്‌കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്ന 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതി നടപ്പാക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ ഏകദേശം 6,000 സ്‌കൂളുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ പരിശീലനം നൽകുന്ന പദ്ധതിയും നടപ്പാക്കും. വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷ സംബന്ധിച്ച അവബോധം നൽകുന്നതിനുള്ള പദ്ധതിയും നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്ന തരത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തെ കാലാനുസൃതമാക്കുന്നതിനും കോഴ്സുകളിൽ നവീകരണം കൊണ്ടുവരുന്നതിനും പുതിയ തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post