കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം. ‘ഗീതാജ്ഞലി’യിൽ തങ്കത്തിന്റെ വീട്ടിൽ നിന്നാണ് മുപ്പതോളം പവൻ സ്വർണം കവർന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലായിരുന്നു താമസം. രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ മൂന്ന് മുറികളിലെയും അലമാരകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഇലക്ട്രിക്കൽ ജോലികൾ നടക്കുന്നതിനാൽ വീട്ടിലെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്നു. അതിനാൽ വീടിനുള്ളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല.
കൊയിലാണ്ടി എസ്എച്ച്ഒ കിരൺ അശോകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.