ന്യൂഡൽഹി: ടൈപ്പ്- 1, ടൈപ്പ്- 2 പ്രമേഹ ബാധിതരിൽ പ്രതിവാരം ഉപയോഗിക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്. Awiqli എന്ന ഇൻസുലിൻ യാഥാർഥ്യമാവുക വഴി വർഷത്തിൽ 365 ദിവസവും ഇൻസുലിനെടുക്കുന്നവർക്ക് ഇത് ആഴ്ചയിലൊന്നെന്ന രീതിയിൽ കുറയ്ക്കാനാവുമെന്ന് കമ്പനി പറയുന്നു.
പ്രമേഹ രോഗികളിൽ ഗുളികകൾ കൊണ്ടുള്ള ചികിത്സ അസാധ്യമായി തീരുമ്പോഴാണ് സാധാരണയായി ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നത്. ടൈപ്പ്- 1, ടൈപ്പ്- 2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രതിദിനം ഒന്നോ, അതിലധികമോ ഇൻസുലിൻ എടുക്കാറുണ്ട്. ഈ രീതി പാടെ ഒഴിവാക്കുന്നതാണ് പുതിയ മരുന്ന്.
Awaqliയുടെ 700 യൂണിറ്റ് പാക്കിന് 2611 രൂപയാണ് വില. നിലവിൽ ലഭ്യമായിട്ടുള്ള പ്രതിദിന ഇൻസുലിൻ യൂണിറ്റുകളുടെ വിലയേക്കാൾ ഏകദേശം 30 മുതൽ 40 ശതമാനം കുറവാണെന്ന് മരുന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനായി പലരോഗികൾക്കും ദിവസം 10 യൂണിറ്റ് എങ്കിലും ആവശ്യമായി വരാറുണ്ട്. അത്തരം രോഗികൾക്ക് പ്രതിവാരം 70 യൂണിറ്റ് ഇൻസുലിന് ഏകദേശം 260 രൂപയോളം ചെലവാകും. പുതിയ ഇൻസുലിൻ പ്രാബല്യത്തിൽ വരുന്നതോടെ ഈ ചെലവ് കുറയ്ക്കാനാവും.
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിനാൽ ഈ മരുന്നിന് വലിയ പ്രാധാന്യവുമുണ്ട്. പുതുതായി വികസിപ്പിച്ച പ്രതിവാര ഇൻസുലിന്റെ ഗുണനിലവാരം പരിശോധനയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതിൽ കുറഞ്ഞെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. പ്രതിദിനം നൽകുന്ന ഇൻസുലിനേക്കാൾ മികച്ചതാണെന്നും അവകാശപ്പെടുന്നുണ്ട്.
രാജ്യത്തെ പ്രമേഹ ചികിത്സാ രംഗത്ത് നിർണായക വഴിത്തിരിവാണ് ഇതെന്ന് നോവോ നോർഡിസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ഷോത്രിയ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഏകദേശം 60 ലക്ഷത്തിലധികം ആളുകൾ ഇൻസുലിൻ ഉപയോഗിക്കുന്നുണ്ടെന്നും അവർക്കിത് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻസുലിൻ എന്തിന്?
ശരീരത്തിലെ ഒരു സാധാരണ ഹോർമോണാണ് ഇൻസുലിൻ. പ്രമേഹമില്ലാത്തവരുടെ ശരീരത്തിൽ അത് ആവശ്യാനുസരണം ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ പ്രമേഹരോഗികളിൽ ഇൻസുലിൻ ഹോർമോണിന്റെ ഉത്പാദനം കുറവായിരിക്കും. ഇവരിൽ തുടക്കത്തിൽ മരുന്നുകൾ കൊണ്ട് ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാൻ കഴിയും. കാലക്രമേണ ഇൻസുലിൻ ഉത്പാദനം ഗണ്യമായി കുറയുകയും മരുന്നുകൾ കൊണ്ട് മാത്രം ചികിത്സ സാധ്യമാകില്ല. ഈ സന്ദർഭത്തിൽ ഇൻസുലിൻ ചികിത്സ ആരംഭിച്ചാൽ മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിൽ വീണ്ടും എത്തിക്കാനാകൂ.