വൈത്തിരി: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയും കൺസ്ട്രക്ഷൻ മാനേജരുമായ വിക്രം റാണയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തി. ആറ് ദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് മീനാക്ഷി പാലത്തിന് സമീപത്തു നിന്ന് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി വൈത്തിരി താലൂക്ക് ആശുപതിയിലേക്ക് മാറ്റി.
ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മീനാക്ഷിപ്പുഴയുടെ വലതു കരയിലെ ചതുപ്പുനിലത്തിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ എഴു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ദുരന്തം കഴിഞ്ഞ് ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ മുതൽ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.