മനാമ: ബഹ്റൈനിൽ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് താളംതെറ്റി വിമാന സർവീസുകൾ. കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ ഇറക്കി. യാത്രക്കാർ ഇപ്പോഴും വിമാനത്തിൽ തുടരുകയാണെന്നും സ്ഥിതിഗതികൾ ശാന്തമായാലേ ബഹ്റൈനിലേക്ക് യാത്ര തുടരാനാകൂ എന്നും അധികൃതർ അറിയിച്ചു. സ്ഥിതി ശന്തമായില്ലെങ്കിൽ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ തിരികെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോവുകയോ ചെയ്യേണ്ടി വരും. അതേസമയം ഉച്ചയ്ക്ക് കോഴിക്കോട്ടേയ്ക്ക് പോകേണ്ട എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അവധിക്കാലമായതിനാൽ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരുന്നത്.
ബഹ്റൈനിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നത്. ഉച്ചവരെ തൽസ്ഥിതി തുടർന്നുവെങ്കിലും പിന്നീട് ചില എയർലൈനുകൾ പുറപ്പെട്ടു. അതേസമയം എമിറേറ്റ്സിന്‍റെയും ഖത്തർ എയർവെയ്സിന്‍റെയും വിമാനങ്ങൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ജൂലൈ 31 വരെ എമിറേറ്റ്സും, 24 വരെ ഖത്തർ എയർവേഴ്സും ബഹ്റൈനിലേക്ക് യാത്ര ഷെഡ്യുൾ ചെയ്തിട്ടില്ല. നേരത്തെ ടിക്കെറ്റെടുത്ത, അവധി കഴിഞ്ഞ് തിരിച്ചു വരാനിരിക്കുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ ഇത് ബാധിക്കും. വിമാനം ഷെഡ്യുൾ ചെയ്യാത്ത സ്ഥിതിക്ക് വലിയ തുകയ്ക്ക് മറ്റൊരു ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്കുള്ളത്. ഭീമമായ ടിക്കറ്റ് ചാർജാണ് നിലവിൽ കേരളത്തിൽ നിന്നടക്കുമുള്ള സെക്ടറികളിൽ നിന്ന് എയർലൈൻ കമ്പനികൾ ഈടാക്കുന്നത്.