ഉളളിയേരി: ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം രംഗത്തുവന്നു. മരിച്ചത് ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനി(40) യാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായി. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
മരണത്തിലേക്ക് നയിച്ചത് ആശുപത്രിയുടെ അനാസ്ഥയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനു പിന്നാലെ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ എത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പ് മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. നീതിപൂർവവും സുതാര്യവുമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം, അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.