തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുതിച്ചുയരുന്നു. കിലോയ്ക്ക് 300 രൂപ എന്ന റെക്കോർഡ് വിലയിലേക്കാണ് ഇറച്ചിക്കോഴിയുടെ വില അടുക്കുന്നത്. ഒരു മാസത്തോളമായി തുടരുന്ന വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. ചിക്കന് പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ട വിലയും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
തമിഴ്നാട്ടിലുണ്ടായ ഉഷ്ണതരംഗവും പ്രതികൂല കാലാവസ്ഥയും കാരണം കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ഉൽപ്പാദനത്തിൽ വൻ ഇടിവാണ് വരുത്തിയത്. ഇതിന് പുറമെ കോഴിത്തീറ്റയുടെ വിലയിലുണ്ടായ വൻ വർദ്ധനവും കോഴിക്കുഞ്ഞുങ്ങളുടെ വിലക്കയറ്റവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ വിപണിയിൽ മീൻ ലഭ്യത കുറഞ്ഞതോടെ ചിക്കന് ഡിമാൻഡ് കൂടിയതും വില വർദ്ധനവിന് കാരണമായി. വിലക്കയറ്റം ഹോട്ടൽ വ്യാപാരികളെയും കേറ്ററിങ് മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.